കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരൻ (38), മാതാവ് ഉഷ (60), കലാധരന്‍റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്.
കലാധരനെയും ഉഷയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ മുറിയിലെ തറയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയോ മറ്റോ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കലാധരന്‍റെ പിതാവ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മരിച്ച കലാധരനും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച് ഇവർക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ, ആഴ്ചയിൽ രണ്ട് ദിവസം പിതാവിനൊപ്പവും ബാക്കി ദിവസങ്ങളിൽ മാതാവിനൊപ്പവും കുട്ടികളെ വിടാൻ തീരുമാനമായിരുന്നു. എന്നാൽ കുട്ടികളെ വിട്ടുപിരിയുന്നതിലുള്ള മാനസിക വിഷമത്തിലായിരുന്നു കലാധരനെന്ന് പറയപ്പെടുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


