കോഴിക്കോട്: വടക്കൻ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന വയനാട് തുരങ്കപാത നിർമ്മാണത്തിന് ഇന്ന് ഔദ്യോഗിക തുടക്കം. പദ്ധതിയുടെ ഏറ്റവും പ്രധാന ഘട്ടമായ പാറ പൊട്ടിക്കൽ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടനം ചെയ്യും.
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് സർക്കാരിന്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം 8.7 കിലോമീറ്റർ നീളമുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റർ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്.
പരിസ്ഥിതി സൗഹൃദമായ രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.
പാറ പൊട്ടിക്കൽ കൂടി ആരംഭിക്കുന്നതോടെ പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മലബാർ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.



