ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായാണ് നിലവിലെ സംഘർഷത്തിന് ശേഷം ഇറാൻ സമാധാനത്തിനായുള്ള ഉപാധികൾ പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം നൽകണം. ഭാവിയിൽ ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നൽകണം.
സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നേരിട്ട് ഇടപെടുന്നതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് സമാധാന നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിന് പാകിസ്ഥാനും സജീവമായ നീക്കങ്ങളാണ് നടത്തുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് സ്ഥാനമില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന ഇറാൻ, ഇപ്പോൾ ഉപാധികൾ മുന്നോട്ടുവെച്ചത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. എന്നാൽ, ഇറാൻ ഉപാധികൾ അംഗീകരിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്




