ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ നെയ്മാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.ഇതോടെ ലോകകപ്പ് കളിക്കാനുള്ള നെയ്മറിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്.
മത്സരങ്ങള്‍ക്കുള്ള ബ്രസീലിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ കാർലോ അൻചലോട്ടി , പൂർണ്ണ ഫിറ്റ്നസ് നേടാത്തതിനെ തുടർന്നാണ് നെയ്മറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കി. 2023ഇല്‍ മുട്ടില്‍ ഏറ്റ ഗുരുതരമായ പരിക്കിന് ശേഷം നെയ്മർ ബ്രസീല്‍ ടീമിനായി ബൂട്ടണിഞ്ഞിട്ടില്ല. സാന്റോസ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ശേഷം ചില മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ പേശിയിലുണ്ടായ പരിക്കിനെ തുടർന്നും അദ്ദേഹത്തിനു മത്സരം നഷ്ടപ്പെട്ടിരുന്നു.
ബ്രസീല്‍ ഈ മാസം 26-ന് ഫ്രാൻസിനെയും 31-ന് ക്രൊയേഷ്യക്കെതിരെയും സൗഹൃദ മത്സരങ്ങളില്‍ ഏറ്റുമുട്ടും. ലോകകപ്പ് മുന്നില്‍ കണ്ടു പ്രഖ്യാപിച്ച സ്‌ക്വാഡില്‍ യുവ താരങ്ങളായ എൻഡ്രിക്, ഇഗോർ തിയാഗോ തുടങ്ങിയവർക്ക് അവസരം നല്‍കിയിട്ടുണ്ട്. വിനിമാർ ജൂനിയർ, റാഫിന്യ, ഗബ്രിയേല്‍ മാർട്ടിനെല്ലി എന്നിവരും ടീമിലുണ്ട്.



