ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർധന. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു.
പുതുക്കിയ വില ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാർച്ചിലും വാണിജ്യ സിലിണ്ടറിന് 114.50 രൂപ വർധിപ്പിച്ചിരുന്നു. തുടർച്ചയായ മാസങ്ങളിൽ വില വർധിക്കുന്നത് ഹോട്ടൽ, റസ്റ്ററന്റ് ഉടമകൾക്കും ചെറുകിട കച്ചവടക്കാർക്കും വലിയ തിരിച്ചടിയാണ്. ഇത് വരും ദിവസങ്ങളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമായേക്കും.
വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയെങ്കിലും ഗാർഹിക ആവശ്യങ്ങൾക്കുള്ള (14.2 കിലോ) സിലിണ്ടർ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാർച്ച് 7-ന് ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ ഡൽഹിയിൽ ഗാർഹിക പാചകവാതകത്തിന് 913 രൂപയാണ് വില.പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഊർജ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരമെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.



