ഇറാന്റെ പിടിയിലായ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ പോർവിമാനത്തിൽ നിന്നാണ് വൈമാനികനെ കാണാതായത്. ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.
തകർന്നുവീണ എഫ്-15ഇ വിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ കനത്ത വെടിവയ്പ്പിന് ശേഷം കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസ്. ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. കണ്ടെത്തിയ വൈമാനികൻ സുരക്ഷിതനാണെന്നും ശക്തനുമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ശത്രുക്കൾ അദേഹത്തെ വേട്ടയാടിയെന്നും കമാൻഡർ ഇൻ ചീഫ്, യുദ്ധ സെക്രട്ടറി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ, സഹ യുദ്ധ പോരാളികൾ എന്നിവർ 24 മണിക്കൂറും അദ്ദേഹത്തിന്റെ സ്ഥാനം നിരീക്ഷിച്ചുകൊണ്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. രക്ഷാ ഓപ്പറേഷനിൽ അമേരിക്കക്കാർക്ക് ആളപായമില്ലെന്ന് യുഎസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രവിശ്യയിലെ ഗവർണർ ഇനാം പ്രഖ്യാപിച്ചു. ആന്റി എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം നടത്തിയത്.




