ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. വരുന്ന 48 മണിക്കൂർ നിലവിലെ സ്ഥലത്ത് തന്നെ പൗരന്മാർ തുടരണമെന്ന് ഇന്ത്യൻ എംബസി. സൈനിക സംവിധാനങ്ങൾ ഉള്ള ഇടങ്ങളും ബഹുനില കെട്ടിടങ്ങളിലെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും വീടിനുള്ളിൽ തുടരണമെന്നും നിർദേശം നൽകി. എംബസിയുടെ അടിയന്തര നമ്പറുകൾ പ്രവർത്തനക്ഷമമായി തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ഇറാന് നേരെ കൊലവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് അനുവദിച്ച സമയം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ഇറാനെതിരായ പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടന്നു.
അതിരുകടന്നാൽ പശ്ചിമേഷ്യയുടെ പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അവസാന വട്ട ചർച്ചകളിലേക്ക് അമേരിക്കയും ഇറാനും കടന്നതായി മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.





