മലപ്പുറം : എവറസ്റ്റ് കൊടുമുടി കീഴടക്കി ബേസ് ക്യാമ്പിലേക്ക് തിരികെയുള്ള നടത്തത്തിലാണ് മഞ്ചേരിക്കാരി സുഹ്റ സിറാജ്. ഒരു മാസത്തിലധികം നീണ്ട ശ്രമത്തിനൊടുവിൽ കഴിഞ്ഞദിവസം 12.36-നാണ് എവറസ്റ്റിന്റെ നെറുകയിൽ തൊട്ടത്. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയുമായി.
രണ്ടു കുട്ടികളുടെ അമ്മയായ ഈ നാൽപ്പതുകാരി പത്തുകൊല്ലത്തോളമായി പർവതങ്ങളുമായി പ്രണയത്തിലാണ്. എലൈറ്റ് എക്സ്പെഡിഷൻ ഏജൻസിക്കൊപ്പമായിരുന്നു പർവതാരോഹണം. 14 അംഗ സംഘത്തിൽ 12 പേർ എവറസ്റ്റ് സമ്മിറ്റ് ചെയ്തു. അനാരോഗ്യം കാരണം രണ്ടുപേർക്ക് സാധിച്ചില്ല.സുഹ്‌റ എവറസ്റ്റ് സമ്മിറ്റ് ചെയ്ത വിവരം എക്സ്പെഡിഷൻ ടീമിന്റെ ബേസ് ക്യാമ്പിലുള്ള സംഘം ഭർത്താവ് സിറാജിനെ വിളിച്ചറിയിച്ചു. ബേസ് ക്യാമ്പിലെത്തിയ ശേഷമേ കുടുംബവുമായി ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞ സമ്മിറ്റ് സീസണിൽ എവറസ്റ്റാരോഹണത്തിലെ അവസാന ഘട്ടമായ ക്യാമ്പ് നാലിലെത്തിനിൽക്കേ മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. അതൊരു തിരിച്ചടിയായിക്കണ്ടില്ല. പരിശീലനം തുടർന്ന് ഈ വർഷത്തെ സീസണിൽ വീണ്ടും പുറപ്പെട്ടു.
2017-ലാണ് മലകൾ കയറണമെന്ന ആഗ്രഹം മനസ്സിൽ ഉദിച്ചത്. ഭർത്താവിന്റെ നാടായ വയനാട്ടിലെ മലകൾ കയറിയായിരുന്നു തുടക്കം. ‘ബോഷി’ൽ എൻജിനീയറായ ഭർത്താവ് സിറാജിനൊപ്പം ബെംഗളൂരുവിൽ താമസമാക്കിയതോടെ പർവതാരോഹണ പരിശീലനങ്ങൾ തുടർന്നു. ഇത്തവണയും പര്യവേക്ഷണത്തിനിടയിൽ ചില തടസ്സങ്ങളുണ്ടായിരുന്നതായി സുഹ്റ പറഞ്ഞിരുന്നെന്ന് സിറാജ് പറഞ്ഞു.
ക്യാമ്പ് ഒന്നിലേക്കെത്താൻ ഖുംബു ഹിമനദി കടക്കേണ്ടതുണ്ട്. അവിടെ വലിയൊരു മഞ്ഞുകട്ട ട്രെക്കിങ് ബുദ്ധിമുട്ടാക്കി. മേയ് അഞ്ചിന് ഒരാൾക്ക് അപകടം പറ്റി. ഒരാഴ്ചയോളമാണ് പർവതാരോഹകർ ബേസ് ക്യാമ്പിൽ കുടുങ്ങിയത്. ഏകദേശം നാൽപ്പതു ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട് ഈ പര്യവേക്ഷണത്തിന്. ലോകത്തിന്റെ നെറുകയിൽ പ്രിയതമ കാലുകുത്തിയതിന്റെ സന്തോഷത്തിലാണ് സിറാജും മക്കളായ 15-കാരൻ എമിറും 10 വയസ്സുകാരൻ എഹബിനും.
സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവരാണ് ഇതിനുമുൻപ് എവറസ്റ്റ് കീഴടക്കിയ മലയാളി വനിതകൾ.

