ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ ; ഇനി ഹോര്‍മുസ് പേടി വേണ്ട: എണ്ണ മുതല്‍ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെത്തും

ഇനി ഹോര്‍മുസ് പേടി വേണ്ട: എണ്ണ മുതല്‍ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെത്തും.ഇന്ത്യൻ തൊഴില്‍ കേന്ദ്രീകൃത കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് സീറോ ഡ്യൂട്ടി പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വർഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദർശന വേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും ചേർന്നുള്ള ഈ കരാർ ഏറെ പ്രസക്തമാണ്.

 

യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതതം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ-ഒമാൻ സിഇപിഎ പ്രാബല്യത്തില്‍ വരുന്നത്. തന്ത്രപരമായി ഏറെ പ്രധാന്യമുള്ള ഈ ഊർജ ഇടനാഴിയിലൂടെയാണ് ആഗോള ദൈനംദിന എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും (ഏകദേശം 20 ശതമാനം) ആഗോള സമുദ്രമാർഗ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും വിനിമയം ചെയ്യപ്പെടുന്നത്.

 

ഒമാന്റെ ഭൗമപരമായ സ്ഥാനമാണ് കരാറിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നത്. ഹോർമുസില്‍ ഇറാന്റെ പിടിമുറുക്കല്‍ സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണയുടെയും എല്‍പിജിയുടെയും വരവിനെ തടസപ്പെടുത്തി. ഇത് അസംസ്കൃത എണ്ണയുടെ വിലയില്‍ വർദ്ധനവിന് കാരണമായി. എന്നാല്‍ ഒമാന്റെ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിന് പുറത്താണ്. അതിനാല്‍ ഒമാന്റെ സലാല, ദുകം തുടങ്ങിയ പ്രധാന തുറമുഖങ്ങള്‍ വഴി പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാൻ സാധിക്കും. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിക്കുന്നു.

 

പുതിയ കരാർ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള 98.08 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഒമാനില്‍ 100 ശതമാനം നികുതി രഹിത വിപണി ലഭിക്കും, നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവ നേരിടുന്ന ടെക്സ്റ്റൈല്‍സ്, കാർഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, പ്രൊസസ്ഡ് ഫുഡ്, രത്‌നങ്ങളും ആഭരണങ്ങളും, മരുന്നുകള്‍, വാക്സിനുകള്‍, തുടങ്ങിയ മേഖലകള്‍ക്ക് ഇത് ആഗോള വിപണിയില്‍ വലിയ മത്സരശേഷി നല്‍കും. കരാർ നിലവില്‍ വരുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഈ ആനുകൂല്യം ലഭ്യമാകും.

 

കൂടാതെ പ്രകൃതിദത്ത തേൻ, അണ്ടിപ്പരിപ്പ്, ഉരുളക്കിഴങ്ങ്, ഇറച്ചി, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും നികുതിയില്ലാതെ ഒമാനിലേക്ക് കയറ്റി അയയ്ക്കാം. നിലവില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഒമാനില്‍ 5 മുതല്‍ 100 ശതമാനം വരെ നികുതിയുണ്ട്. പകരമായി ഒമാനില്‍ നിന്നുള്ള ഈത്തപ്പഴം ഇന്ത്യൻ വിപണിയില്‍ വിലകുറച്ച്‌ ലഭ്യമാകും. പ്രതിവർഷം 2,000 ടണ്‍ ഒമാനി ഈത്തപ്പഴത്തിന് ഇന്ത്യ നികുതിയിളവ് നല്‍കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നതിലൂടെ ഇരുമ്പുരുക്ക്, അലുമിനിയം, ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍, മെഷീനറികള്‍ എന്നിവയുടെ കയറ്റുമതിയില്‍ വൻ കുതിച്ചുചാട്ടമുണ്ടാകും.

 

ഒമാനിലെ പ്രധാന സേവന മേഖലകളില്‍ 100% വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) അവസരവും ഇന്ത്യൻ കമ്പനികള്‍ക്ക് ലഭിക്കും. കരാർ അടിസ്ഥാനത്തില്‍ സേവനം നല്‍കാൻ ഒമാനിലേക്കു പോകുന്ന വിദഗ്ധർക്ക് അവിടെ താമസിക്കുന്നതിനുള്ള കാലാവധി രണ്ട് വർഷമായി വർദ്ധിപ്പിക്കും. അതിനുശേഷം രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. നിലവില്‍ ഇത് 90 ദിവസമാണ്. ഐടി വിദഗ്ധർ,കണ്‍സള്‍ട്ടന്റുമാർ, അദ്ധ്യാപകർ,‌ ഡോക്ടർമാർ, ഗവേഷകർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും. ഒമാനില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികള്‍ക്ക് കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമാകും. ഇന്ത്യൻ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാൻ ശാഖയിലേക്ക് മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമായി വർദ്ധിപ്പിക്കും.

 

രാജ്യങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളും അസ്ഥിരതകളും ഉണ്ടാകുമ്പോഴും ഇന്ത്യയുടെ വിശ്വസനീയമായ വ്യാപാര-ഊർജ കവാടമായി പ്രവർത്തിക്കാൻ ഒമാന് ഈ കരാറിലൂടെ സാധിക്കും. കയറ്റുമതി വർദ്ധനവിനും ഉഭയകക്ഷി വ്യാപാരത്തിനും ഇത് വലിയ കുതിപ്പേകും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *