കൊച്ചി:മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ ഏഴു കോടി തട്ടിയെടുത്തവെന്നാണ അരൂർ സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തത്. അരൂർ സ്വദേശിയുടെ പരാതി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയിൽനിന്ന് വാങ്ങിയാണ് ഉപയോഗിച്ചത്. 2024-ൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ പുറത്തിറങ്ങിയ ശേഷം വിചാരിച്ചതിനേക്കാൾ വലിയ വിജയം ഉണ്ടാവുകയും സാമ്പത്തികലാഭം ലഭിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് സൗബിനും പിതാവും മുടക്കുമുതലോ മറ്റേതെങ്കിലും തരത്തിലുള്ള ലാഭവിഹിതമോ ഒന്നുതന്നെ നൽകിയില്ല എന്നാണ് പരാതി. പോയി കേസുകൊടുക്ക് എന്നുവരെ പറഞ്ഞ് തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ച് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബു ഷാഹിർ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു. എന്നാൽ, കോടതി ഈ കേസ് തള്ളിക്കളയുകയായിരുന്നു.
വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടെന്നും ആയിരുന്നു പ്രതികളുടെ വാദം. പിന്നീട്, ഇത്തരത്തിൽ ഒരു പണമിടപാട് നടത്തിയിട്ടേയില്ല എന്ന നിലപാടാണ് പ്രതികൾ സ്വീകരിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമികമായി അന്വേഷണം തുടങ്ങിയിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

