എംബിബിഎസ് കോഴ്സില്‍ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷൻ നിർദ്ദേശത്തില്‍ സംസ്ഥാന സർക്കാർ നടപടി നിർണ്ണായകം.കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷൻ പറയുന്നത്. ഇടപെടണമെങ്കില്‍ സർക്കാർ നിർദേശം വേണമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷൻ പറയുന്നത്.
എംബിബിഎസ് വിദ്യാർത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷൻ നിർദേശം നല്‍കിയിരിക്കുന്നത്. നാലര വർഷ കോഴ്സിന് അഞ്ചുവർഷഫീസ് വാങ്ങുന്നതിലാണ് നടപടി. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് 54 മാസമാണ്. അതായത് നാലര വർഷം. യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കല്‍ കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഇതിലാണ് വീണ്ടും കമ്മീഷൻ്റെ ഇടപെടല്‍. വിദ്യാർഥികളില്‍ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നല്‍കണമെന്നാണ് നിർദേശം. കോളേജുകള്‍ക്ക് ഇതുസംബന്ധിച്ച് നിർദേശം നല്‍കണം.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികള്‍ അധികമായി അടയ്ക്കേണ്ടി വരുന്ന ഫീസ് മൂന്നര ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ്. പരാതി ഉയർന്നതിന് പിന്നാലെ ദേശീയ മെഡിക്കല്‍ കമ്മീഷൻ നാലര വർഷ ഫീസ് മാത്രമേ വാങ്ങാവും എന്ന് നിർദേശിച്ചു.

