വയനാട് ചുരത്തിൽ ഇന്നലെ രാത്രി 11 മണിയോടെ ആറാം വളവിൽ ടോറസ് ലോറി കുടുങ്ങിയതിനെ തുടർന്ന് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുലർച്ചെ ഒന്നേമുക്കാലോടെ ക്രെയിൻ ഉപയോഗിച്ച് ലോറി ഇവിടെ നിന്നും മാറ്റിയെങ്കിലും പുലർച്ചെ അഞ്ചുമണി വരെ ചുരത്തിൽ കടുത്ത വാഹനക്കുരുക്ക് തുടരുകയായിരുന്നു. ഇത് കാരണം ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതുമൂലം കടുത്ത ദുരിതത്തിലായത്.
നിലവിൽ രാവിലെ 6:30 ഓടെ ചുരത്തിലെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവന്നിട്ടുണ്ട്. 5, 6, 7 വളവുകളിൽ വാഹനങ്ങൾ പതുക്കെ നീങ്ങുന്ന അവസ്ഥയുണ്ടെന്നതൊഴിച്ചാൽ മറ്റ് യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഇപ്പോൾ ചുരത്തിലില്ല. നിലവിൽ ചുരം കയറിപ്പോകാൻ കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ, ചുരം ഇറങ്ങുന്ന വലിയ വാഹനങ്ങളുടെ തിരക്ക് കുറവാണ്.

