തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.
കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുക. അതേസമയം, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തങ്ങളുടെ എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ സൗജന്യ യാത്ര ലഭ്യമാകും. സൗജന്യ യാത്ര ലഭ്യമായ ഓർഡിനറി ബസുകൾ തിരിച്ചറിയാൻ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.
യാതൊരു വരുമാന പരിധിയോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മലപ്പുറം ജില്ലയിലാണ് നിലവിൽ ഏറ്റവും കുറവ് ഓർഡിനറി സർവീസുകൾ ഉള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

