കമ്പളക്കാട്: കോട്ടത്തറ, വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നിയമവുമായി കലഹിക്കുന്ന കുട്ടി പിടിയിൽ. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഹാജരാക്കി. പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മർദിച്ച് വീടിന്റെ കിടപ്പുമുറിയിൽ വെച്ച് കഴുത്തിൽ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന കുട്ടി സമൂഹത്തിൽ നിരന്തര ശല്യക്കാരനാണ്. മോഷണം, സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്നങ്ങൾ സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നയാളാണ്.ഇത്തരത്തിൽ നിരന്തരം ശല്യക്കാരനായത്തിനെതുടർന്ന് സ്റ്റേഷനിൽ കൂട്ടായ പരാതികളും മറ്റും മുൻപും ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി മുൻപ് രണ്ടു തവണ കുട്ടിക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
24.05.2026 തീയതി വൈകീട്ടോടെയാണ് കോട്ടത്തറ, വൈപ്പടിയിൽ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടിൽ പാത്തു(85)വിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയും സംഭവം കൊലപാതകമെന്ന് തെളിയിക്കുകയുമായിരുന്നു. കഴുത്തിലെ എല്ലുകൾക്ക് ഫ്രാക്‌ചർ സംഭവിക്കുകയും, ശരീരത്തിലെ പല ഭാഗങ്ങൾക്കും പരിക്കുകളും, ഇടതു വാരിയെല്ലുകൾ പൊട്ടുകയും ചെയ്തിരുന്നു.
സംഭവ ശേഷം കുറ്റകൃത്യം ചെയ്‌തയാളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാതിരുന്ന കേസിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി. എസിൻ്റെ നിർദ്ദേശപ്രകാരം കൽപ്പറ്റ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഫിംഗർ പ്രിൻ്റ്, ഡോഗ് സ്ക്വാഡ്, പോലീസിലെ മറ്റു വിഭാഗങ്ങളെല്ലാം സംയോജിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയിലേക്ക് എത്തുന്നത്.
അന്വേഷണ സംഘത്തിൽ കല്പറ്റ ഡി.വൈ.എസ്.പി അഷ്റഫ് തേങ്ങലക്കണ്ടിയിൽ, ഇൻസ്പെക്ടർമാരായ അനിൽകുമാർ, പി. വി സജീവ്, ടി.പി രാജേഷ്, സബ് ഇൻസ്പെക്ടർമാരായ എൻ.വി ഹരീഷ്‌കുമാർ, എൻ വിപിൻ, ഇ.കെ രമ്യ, എ.എസ്.ഐ ബിജു വർഗീസ്, എസ്.സി.പി.ഓ മാരായ ഷാലു ഫ്രാൻസിസ്, കെ.കെ വിപിൻ, മുഹമ്മദ് ഷമീർ, സി.പി.ഓ മാരായ എം.എ ശിഹാബ്, പി നിഷാദ്, ഇ.എസ് ശ്രീജേഷ്, പി.ബി അജിത്, ടി ആർ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

