ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി പി സി വിഷ്‌ണുനാഥ്‌ . ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ വേണ്ട നടപടിയുണ്ടാകും. പരുക്ക് പറ്റിയ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

 

പരുക്കേറ്റവർക്ക് വേണ്ട സഹായം ഗവൺമെന്റ് ചെയ്യും. 8 പേരെ പുറത്തെടുത്തു, 2 പേർ ഗുരുതരാവസ്ഥയിലെന്നും സ്ഥലത്ത് ഉടൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാർ (45)എന്നിവരെ തിരിച്ചറിഞ്ഞു.

 

കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് സംഭവം. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.15ഓടു കൂടി നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

 

ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേരുണ്ടായിരുന്നു. ഇതിൽ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. അതിൽ ഒരാൾ വിദ്യാർഥി അല്ലായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ടിപ്പർ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *