കോഴിക്കോട്: സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെ വെട്ടിക്കൊന്നു. കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു വലിയപറമ്പ് താന്നിരിക്കംപൊയില്‍ സ്വദേശി പ്രസാദ് (50) കൊല്ലപ്പെട്ടത്.
ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ സ്വത്തുസംബന്ധിച്ചുണ്ടായ വാക്കേറ്റം അരുംകൊലയില്‍ അവസാനിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
പ്രസാദ് കൂലിപ്പണിക്കാരനാണ്. പ്രമോദ് മരപ്പണിക്കാരനും. സ്വത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഏറെനാളായി തർക്കത്തിലായിരുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന ഇവർ സ്വത്തുസംബന്ധിച്ച് നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എങ്കിലും തർക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഈ കുടുംബത്തില്‍ നാലുമക്കളാണുള്ളത്. ഇതില്‍ മൂന്ന് ആണ്‍മക്കളും അവിവാഹതിരാണ്. സഹോദരി കൊടുവള്ളി കരുവൻ പൊയിലിലും മറ്റാെരു സഹാേദരൻ നരിക്കുനി അത്താണിയിലുമാണ് താമസം. ഇവരുടെ മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ചുവർഷം മുമ്പും മരണപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രമോദും പ്രസാദും തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമായത്
