കൊണ്ടോട്ടി: കോഴിക്കോട് വിമാന താവളത്തിലെ വിമാന അപകടത്തിന് ഇന്ന് 6 വയസ്സ്. വിമാന അപകടത്തെ തുടർന്നു നിരോധിച്ച വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇനിയും കടമ്പകളേറെ. 2020 ഓഗസ്റ്റ് ഏഴിനു രാത്രി 7.40ന് ആയിരുന്നു അപകടം. ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്നു തെന്നി താഴേക്കുപതിച്ച് മൂന്നായി പിളർന്നു. പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേർ മരിച്ചു
കൊണ്ടോട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുകാർ ജീവൻ വകവയ്ക്കാതെ നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടി. കോവിഡ് കാലത്ത് കണ്ടെയ്ൻമെന്റ് സോൺ പ്രദേശമായിട്ടും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ദുരന്തവ്യാപ്തി കുറച്ചത്.
നാട്ടുകാർ രക്ഷപ്പെടുത്തിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും ഓരോ വർഷവും കരിപ്പൂരിൽ ഒത്തുകൂടാറുണ്ട്. നാട്ടുകാരോടുള്ള നന്ദിസൂചകമായി അപകടസ്ഥലമായ പാലക്കപ്പറമ്പിനു സമീപമുള്ള, നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തോടു ചേർന്ന് ആശുപത്രി കെട്ടിടം പണിതുനൽകി. കഴിഞ്ഞ വാർഷിക ദിനത്തിലായിരുന്നു ഉദ്ഘാടനം. ഈ കെട്ടിടത്തിൽ വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ ഉടൻ നൽകുമെന്നും ഫർണിച്ചർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ യു.കെ.മമ്മദിശ അറിയിച്ചു.
വിമാനത്തിന്റെ അവിശിഷ്ടങ്ങൾ കഴിഞ്ഞ വർഷമാണ് കരിപ്പൂരിൽനിന്നു നീക്കിയത്. അതേസമയം, വിമാനാപകടത്തെത്തുടർന്ന് നിരോധിച്ച വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനു കാത്തിരിക്കുകയാണ് കരിപ്പൂർ. റൺവേ സുരക്ഷാ മേഖല നീളം കൂട്ടണമെന്ന നിർദേശത്തെത്തുടർന്ന് അതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ട് റെസ നീളം കൂട്ടുന്ന ജോലിയാണു നടക്കുന്നത്. അധികൃതരുടെ വാഗ്ദാനപ്രകാരം ഇക്കഴിഞ്ഞ മാർച്ചിൽ പ്രവൃത്തി പൂർത്തിയാകേണ്ടതായിരുന്നു. കാലാവസ്ഥയും മണ്ണ് ലഭിക്കാനുള്ള തടസ്സങ്ങളുമാണ് പണി നീളാൻ കാരണമായി പറയുന്നത്. ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. അതുകഴിഞ്ഞാലേ വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനുള്ള നടപടികൾ ആരംഭിക്കാനാകൂ.
