വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുന്നതിനുള്ള ശക്തി ഇപ്പോൾ എൻഡിഎക്ക് ഉണ്ടെന്ന് മോദി; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാധ്യത

ന്യൂഡൽഹി : രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം (Delimitation) അതിവേഗം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും. വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ പാസാക്കുന്നതിന് ആവശ്യമായ ശക്തി കേന്ദ്രത്തിനുണ്ടെന്ന് പാർലമെന്റ് സമ്മേളനത്തിനിടെ എൻഡിഎ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻ.ഡി.എ കൈവരിച്ചു എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തേക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ. നേരത്തെ ഏപ്രിൽ മാസത്തിൽ നടന്ന ശ്രമത്തിൽ ആവശ്യത്തിന് ഭൂരിപക്ഷം ലഭിക്കാതെ ബിൽ തടസ്സപ്പെട്ടിരുന്നെങ്കിലും, നിലവിലെ മാറ്റങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കുന്നു.

 

ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360-ലധികം അംഗങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) തുടങ്ങിയ പ്രതിപക്ഷ കക്ഷികളിൽ നിന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും അസംതൃപ്തരായ എം.പിമാരുടെ പിന്തുണയും എൻ.ഡി.എയുടെ സഭയിലെ സംഖ്യാപലത്തിൽ വലിയ വർധനവുണ്ടാക്കിയിട്ടുണ്ട്. പാർലമെന്റിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഉയർത്തുന്നതിനൊപ്പം സംസ്ഥാനങ്ങൾക്ക് തുല്യമായ തോതിൽ പ്രാതിനിധ്യ വർധന നൽകുമെന്ന ഉറപ്പിലൂടെ ചെറുകിട-പ്രദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

 

അതേസമയം, ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയം പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുമെന്ന ആശങ്കയിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്. നിലവിലുള്ള സീറ്റുകളിൽ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നും പുതിയ ഘടന അംഗീകരിക്കില്ലെന്നുമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ നിലപാട്. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനം കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *