ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന ജേഴ്സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. ‘ഫൈനൽ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാൻ ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളിൽ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു’, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മെസ്സി കുറിച്ചു.
ഈ 20 വർഷത്തിനിടയിലെ എല്ലാ സ്നേഹത്തിനും നന്ദി. നിങ്ങളെ ഞാൻ മിസ്സ് ചെയ്യും. ഇനി ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് പിന്തുണയ്ക്കും, നല്ല സമയങ്ങളിലും മോശം സമയങ്ങളിൽ പ്രത്യേകിച്ചും. ഈ മനോഹരവും എന്നാൽ ബുദ്ധിമുട്ടു നിറഞ്ഞതുമായ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായതിനും എപ്പോഴും കൂടെ നിന്നതിനും എന്റെ കുടുംബത്തിന് നന്ദി. എല്ലാ പരിശീലകർക്കും സഹതാരങ്ങൾക്കും ഡയറക്ടർമാർക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളും നിമിഷങ്ങളുമാണ് ഞാൻ കൂടെക്കൂട്ടുന്നത്. – മെസ്സി കുറിച്ചു.
ഒട്ടേറെ ഹൃദയഭേദകമായ തോൽവികൾക്കുശേഷം അർജന്റീനയെ അവരുടെ ഫുട്ബോൾ ചരിത്രത്തിലെ വിജയകരമായ ഒരു കാലഘട്ടത്തിലേക്ക് നയിച്ച താരമാണ് മെസ്സി. 2021 കോപ്പ അമേരിക്ക 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ മെസ്സിക്ക് കീഴിൽ അർജന്റീന നേടി. 2014, 2026 വർഷങ്ങളിൽ ലോകകപ്പ് ഫൈനലിലുമെത്തി.
2022ലെ ലോകകപ്പ് അര്‍ജന്റീനയ്ക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായി. പക്ഷേ ഫൈനലില്‍ കിരീടം നേടാന്‍ സാധിച്ചില്ല
