നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

ബത്തേരി:നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി.

 

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചലനാത്മകമായിട്ടുള്ള ആരോഗ്യ സ്ഥാപനമാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.

 

ആശുപത്രിയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി ആശുപത്രി ആവശ്യത്തിനായി ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2025-26 സാമ്പത്തിക വര്‍ഷത്തെ തുക വിനിയോഗിച്ച് കുടുംബാരാഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് 62,44,000 രൂപയുടെ ആധുനിക വൈദ്യുത ഉപകരണങ്ങളാണ് ഗവ ഇ-മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ മുഖേന ആശുപതിയില്‍ ലഭ്യമാക്കിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി അവറാന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയിന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസസിഡന്റ് എം.കെ ജയ, വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെന്നി കൈനിക്കല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി ദാഹര്‍ മുഹമ്മദ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!