ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം. തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ കേരളത്തിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തികൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നേരത്തെ പെലീസിന് ലഭിച്ചിരുന്നു. അതിൽ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് പൊലീസ് സ്ഥീകരിച്ചു. എങ്കിലും കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്ക് ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പ്രതി നേരത്തെ തമിഴ്‌നാട് വഴി ഗുഡല്ലൂരേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംഭവ സമയത്ത് സബിത്തും പാറാവുകാരനും മാത്രമായിരുന്നു ഡ്യൂട്ടിയിലൂണ്ടായിരുന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ജൂലെെ 19 നാണ് തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പ്രതിയായ സിബിൻ മോഷ്ടിച്ചത്. മോഷ്ടിച്ച പുകയില വസ്തുക്കള്‍ ലഹരി കടത്തുകാര്‍ക്ക് വില്‍പ്പന നടത്തിയെന്നും സംശയിക്കുന്നു. 13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലേക്ക് ഒരു കാര്‍ കടന്നു വരുന്നതും അതിലേക്ക് ലഹരിചാക്ക് എടുത്തുവെക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍തോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത പുകയില വസ്തുക്കള്‍ പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് ലഹരിവസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളെ കണ്ടേക്കും. പൊലീസില്‍ നേരത്തെ തന്നെ സബിത്തിനെതിരെ ആരോപണമുണ്ടായിരുന്നു.
