കോഴിക്കോട്:മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലെ പൂവാട്ടുപറമ്പിൽ വെച്ച് മോഷണം നടത്തിയ ബൈക്കുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ചാലപ്പുറം സ്വദേശിയായ പ്രായപൂർത്തിയാകാത്ത 17 കാരൻ ഉൾപ്പെടെ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. പൂവാട്ടുപറമ്പ് സ്വദേശി ചേരിക്കാപറമ്പ് വീട്ടിൽ മുഹമ്മദ് ഷർഫാസ് (18 വയസ്സ്), കുറ്റിക്കാട്ടൂർ സ്വദേശി തെങ്ങിൻതോപ്പിൽ വീട്ടിൽ അഫ്രീദുൽ ഹക്ക് (20 വയസ്സ്) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് സബ്ബ് ഇൻസ്പെക്ടറും സംഘവും പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ പൂവാട്ടുപറമ്പ് വെച്ച് സംശയാസ്പദമായ രീതിയിൽ വാഹനം വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്ന മൂന്ന് പേരെ നാട്ടുകാർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും പ്രതികളുടെ കൈവശമുള്ള ബൈക്കുകളെപ്പറ്റി ചോദിച്ചപ്പോൾ വ്യക്തമായ വിവരം നൽകാൻ സാധിക്കാതിരുന്ന പ്രതികളെ പോലീസ്ക സ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്തതിൽ നിന്നും തങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തിയതാണ് ഈ ബൈക്കുകൾ എന്നും, ഈ ബൈക്കുകൾ വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്നെന്നും, കൂടാതെ വയനാട്, ചേളാരി, എളമരം, കുറ്റിക്കാട്ടൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി പ്രതികൾ 10 ലേറെ വാഹനങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പ്രതികൾ പോലീസിനോട് സമ്മതിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് സബ്ബ് ഇൻസ്പെക്ടർ യൂനുസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു, സിവിൽ പോലീസ് ഓഫീസർ സോണിക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
