പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ

ദുബായ് :സൗദി അറേബ്യ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലിഫോണിൽ ചർച്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണവും സംഭാഷണത്തിൽ പ്രധാന വിഷയങ്ങളായി. മേഖലയിലെ സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചു.

ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം എന്നീ സുപ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ തീരുമാനമായി. ഇന്ത്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദവിയെ യു.എ.ഇ പ്രസിഡന്റ് അഭിനന്ദിക്കുകയും ഉച്ചകോടിയിൽ പങ്കെടുത്തതിന് ക്രൗൺ പ്രിൻസ് ഷെയ്ഖ് ഖാലിദിനോട് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പരസ്പര വികസനത്തിന് ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് അദ്ദേഹത്തിന് ആശംസകൾ നേർന്നു. ജന്മദിനാശംസകൾ അറിയിച്ചതിന് യു.എ.ഇ പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തിയതായി മോദി എക്‌സിൽ കുറിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ആശയവിനിമയം തുടരാൻ ഇരുനേതാക്കളും ധാരണയിലെത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!