വെള്ളമുണ്ട : വാഴക്കുല കച്ചവടം നടത്തുന്ന കടയിൽ നിന്ന് പണം കവർന്ന് മുങ്ങിയ യുവാവിനെ പിടികൂടി. പാലക്കാട്, കോങ്ങാട്, കോങ്ങാട്-1 ഷുഹൈബ് (24)നെയാണ് സാഹസികമായി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസുകാരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. പോലീസുകാരിലൊരാളെ മുഖത്ത് ഇടിച്ച് ചുണ്ട് മുറിക്കുകയും പല്ലുകൾക്ക് പരിക്കേൽക്കുകയും, മറ്റൊരാളെ തള്ളി വീഴ്ത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.2020-ലും പാലക്കാട് പോലീസ് സ്റ്റേഷനിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. ഇതേ സ്റ്റേഷനിൽ സ്ത്രീയുടെ മാല പൊട്ടിച്ച കേസിലും പ്രതിയാണ്.പൊരുന്നൂർ, ആറുവാൾ സ്വദേശിയുടെ ആറുവാൾ അടിവാരത്തുള്ള വാഴക്കുല കച്ചവടം നടത്തുന്ന കടയിലാണ് ഞായറാഴ്ച മോഷണം നടന്നത്. കടയിലെ മേശ വലിപ്പിൻ്റെ ലോക്ക് പൊട്ടിച്ച് 20,000 രൂപ മോഷ്ടിച്ചു. കടയുടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ കോങ്ങാടിലേക്ക് കടന്നതായി മനസിലാക്കുകയും ഇയാളെ പിടികൂടാനായി പൊലീസ് കോവിലിലേക്ക് തിരിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാവിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ അക്രമാസക്തനായ പ്രതി പോലീസുകാരെ ആക്രമിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുകയുമായിരുന്നു. തുടർന്ന്, പ്രതിയെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.
വാഴക്കുല കടയിൽ നിന്ന് പണം കവർന്ന മോഷ്ടാവിനെ പോലീസ് സാഹസികമായി പിടികൂടി.
