ത്യാഗ സ്മരണകളുണർത്തി ഇന്ന് അറഫാ സംഗമം

മിന/അറഫ: ത്യാഗത്തിന്റെ സന്ദേശമുയർത്തി ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും.യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്ബുകളുടെ നഗരിയായ മിനായില്‍ സംഗമിച്ചതിനു ശേഷമാണ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെയോടെ അറഫയില്‍ എത്തിച്ചേരുക.

 

വ്യാഴാഴ്ച ളുഹര്‍ നിസ്‌കാരത്തോടെ അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന അറഫാ ഖുത്വുബയോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും സഊദിയില്‍ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഈ വര്‍ഷത്തെ അറഫാ സംഗമത്തിന് സാക്ഷ്യം വഹിക്കുക.ളുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഇവിടെ വെച്ച്‌ ഒന്നിച്ചു നിര്‍വഹിക്കും. അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ കനത്ത ചൂടിനെ അതിജയിച്ച്‌ അറഫാ മൈതാനിയില്‍ ഒത്തുചേര്‍ന്നതോടെ ഇസ്‌ലാമിക സാഹോദര്യത്തിന്റെ പരിഛേദമായി മാറും. 1,400 വര്‍ഷങ്ങള്‍ക്കു മുമ്ബ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങള്‍ തന്റെ ലക്ഷത്തിലധികം വരുന്ന അനുചരന്മാരെ ഒരുമിച്ചുകൂട്ടി നടത്തിയ ഹജ്ജത്തുല്‍ വിദാഇലെ (വിടവാങ്ങല്‍ പ്രഭാഷണം) മാനവിക പ്രഖ്യാപനമായ അറഫാ പ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് എല്ലാവര്‍ഷവും അറഫാ സംഗമവും പ്രഭാഷണവും നടക്കുന്നത് .

 

അറഫ മൈതാനിയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ റഹ്മയായിരുന്നു തിരുനബിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് വേദിയായത്. മക്കയില്‍ നിന്ന് ഏകദേശം 20 കി മീ (12 മൈല്‍) തെക്കുകിഴക്കായിട്ടാണ് ജബല്‍ അല്‍ റഹ്മ (‘കരുണയുടെ പര്‍വതം’) എന്ന പേരില്‍ കൂടി അറിയപ്പെടുന്ന അറഫ മല സ്ഥിതി ചെയ്യുന്നത്. ഏകദേശം 70 മീറ്റര്‍ (230 അടി) ഉയരമുള്ള അറഫയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തിന് 454 മീറ്റര്‍ ഉയരമാണുള്ളത്.

 

ഹജ്ജ് വേളയിലെ അറഫാ ദിനത്തില്‍ ദിക്‌റുകളും മറ്റും ഇബാദത്തുകളുമായി പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് ഹാജിമാര്‍ അറഫയില്‍ കഴിയുക. സൂര്യാസ്തമയ ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ നിന്നും ശേഖരിക്കുന്ന ചെറിയ കല്ലുകളുപയോഗിച്ചാണ് വെള്ളിയാഴ്ച്ച മുതല്‍ ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ ഹാജിമാര്‍ മിനയില്‍ തിരിച്ചെത്തിയാണ് കല്ലേറ് നിര്‍വഹിക്കുക. അതിനുശേഷം തമ്ബുകളിലെത്തുന്ന തീര്‍ഥാടകര്‍ മറ്റ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.

 

സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷം. ബലി പെരുന്നാള്‍ ദിവസം ജംറകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ രാപാര്‍ക്കുന്നതിനായി വീണ്ടും മിനയില്‍ തിരിച്ചെത്തുംശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് ഈ വര്‍ഷത്തെ അറഫാ ഖുതുബ നിര്‍വഹിക്കും. മസ്ജിദുല്‍ ഹറമിലെ ഇമാമും പ്രഭാഷകനുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ ഹുമൈദ് അറഫയിലെ മസ്ജിദുന്നമിറയില്‍ വച്ച്‌ ഈ വര്‍ഷത്തെ അറഫാ ഖുതുബ നിര്‍വഹിക്കും.

 

കനത്ത ചൂട്; അറഫയില്‍ നിയന്ത്രണം

ഹജ്ജ് വേളയില്‍ താപനില ഉയരുമെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അറഫയില്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. പുണ്യസ്ഥലങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 47 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ വ്യത്യാസപ്പെടുമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അറഫാ ദിനത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെ ഹാജിമാര്‍ അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *