T-20 ലോകകപ്പ് ക്രിക്കറ്റ്; സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ

ചെന്നൈ : ചെപ്പോക്കിലെ ആവേശപ്പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിർത്തി. ഇന്ത്യ ഉയർത്തിയ 257 റണ്‍സെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ ഇടം പിടിക്കാം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 256-4, സിംബാബ്‌വെ 20 ഓവറില്‍ 184-6.

സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി.ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ആഫ്രിക്കന്‍ സംഘത്തിന് പക്ഷേ രണ്ടാം റൗണ്ടില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ 72 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‌വെയുടെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു.

 

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് മികച്ച റണ്‍ റേറ്റില്‍ റണ്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പുറത്താകാതെ നിന്ന ബ്രയാന്‍ ബെന്നറ്റ് 97 റണ്‍സ് നേടി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ തടിവനാഷെ മറുമനിയാണ് 20(0) ആദ്യം പുറത്തായത്. ഡിയോണ്‍ മയേഴ്‌സ് 6(9), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 31(21) റയാന്‍ ബേള്‍ 0(2), ടോണി മുന്‍യോംഗ 11(6), താഷിംഗ മുസേകിവ 7(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യ സിംബാബ് വെയെ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യ – വെസ്റ്റിന്‍ഡീസ് മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാമത്തെ ടീമായി സെമിയിലെത്തും.

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് അടിച്ച്‌ കൂട്ടി. ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ്മ സഖ്യം ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.

 

ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ 24(15) അഭിഷേക് ശര്‍മ്മ 55(30) എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സഞ്ജു രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് പുറത്തായത്. നാല് വീതം ബൗണ്ടറികളും സിക്സറുകളുമാണ് അഭിഷേക് അടിച്ചത്. ഇഷാന്‍ കിഷന്‍ 38(24), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 33(13) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

 

ഹാര്‍ദിക് പാണ്ഡ്യ 50*(23), തിലക് വര്‍മ്മ 44*(16) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്നിംഗ്സില്‍ 17 സിക്സറുകളും 17 ബൗണ്ടറികളുമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ച്‌ കൂട്ടിയത്. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗരാവ, ബ്ലെസിംഗ് മുസറബാനി, ടിനോതെണ്ട മപോസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *