ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളികൾ ഉദയൻ (കാസർകോട് പുത്തിഗെ സ്വദേശി), അനിൽകുമാർ (കൊല്ലം സ്വദേശി) എന്നിവരാണ്. രക്ഷപ്പെടുത്തിയ ഇവരെ പോലീസ് ബന്ധുക്കൾക്ക് കൈമാറി. തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്ന കർണാടക സ്വദേശി ഈരണ്ണ തടങ്കലിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. ഈരണ്ണയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്ന് റവന്യൂ വകുപ്പും പോലീസും കൃഷിയിടത്തിൽ നടത്തിയ പരിശോധനയിലാണ് 18 പേരെയും ഷെഡിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
പ്രതിദിനം 700 രൂപ കൂലി, മൂന്നുനേരം ഭക്ഷണം, താമസം എന്നിവ വാഗ്ദാനം ചെയ്താണ് ഇവരെ കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിച്ചത്. രണ്ടുനേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. ജോലി കഴിഞ്ഞാൽ എല്ലാ തൊഴിലാളികളെയും ഒരു ഷെഡിലിട്ട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു പതിവ്. ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് ഇവർ നേരിട്ടിരുന്നതെന്ന് രക്ഷപ്പെട്ടവർ മൊഴി നൽകി.


