കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫിസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. കൽപറ്റ നിയമസഭ മണ്ഡലത്തിൽ എസ് കെ എം ജെ ഹൈസ്കൂളിലും ബത്തേരിയിൽ വോട്ടെണ്ണൽ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭാ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്കൂളിലും വോട്ടെണ്ണൽ നടക്കും.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ വോട്ടുകൾ എണ്ണുന്നതിനായി ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ഇ.വി.എം ടേബിളുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിങ് സൂപ്പർവൈസർ, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരെ നിയോഗിക്കും. തപാൽ വോട്ടുകൾ എണ്ണുന്നതിനായും കൗണ്ടിങ് സൂപ്പർവൈസർമാരെയും കൗണ്ടിങ് അസിസ്റ്റന്റുമാരെയും മൈക്രോ ഒബ്സർവർമാരെയും നിശ്ചയിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിന് വിവിധ തലങ്ങളിൽ വിപുലമായ ഉദ്യോഗസ്ഥനിര ജില്ലയിൽ സജ്ജമായി. വേട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്കൽ പൊലീസിന് പുറമെ സംസ്ഥാന സായുധ പൊലീസും കേന്ദ്ര സായുധ സേനയുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നത്.
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ്/ഐഡി കാർഡ് നൽകി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ടവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനമുണ്ടാവുക. മൊബൈൽ ഫോണുകൾ ഈ പരിധിയിൽ ഉപയോഗിക്കാൻ അനുമതിയുണ്ടാവില്ല. വോട്ടെണ്ണൽ നടപടികൾ സുതാര്യമായി പൂർത്തീകരിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ, ട്രെയിനിങ് നോഡൽ ഓഫിസർ ടോമിച്ചൻ ആന്റണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ഉമ്മറലി പാറച്ചോടാൻ, ജോബി ജെയിംസ്, കെ.അശോകൻ, ബത്തേരി താലൂക്ക് റവന്യൂ ഇൻസ്‌പെക്ടർ എം.അജീഷ്, വെള്ളമുണ്ട വില്ലേജ് ഓഫീസർ രാജേഷ് എസ് തയ്യത്ത്, പുൽപള്ളി വില്ലേജ് അസിസ്റ്റന്റ് എം.പി രാജേഷ് കുമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു


