ഇഡി’ ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം; ആയിരത്തിലധികം നിയമനങ്ങൾ നടത്തും

ദില്ലി: രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്ര സർക്കാർ. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200ലധികം പേരെ കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ഇതിനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.

 

കഴിഞ്ഞ 15 വർഷത്തിന് ശേഷമാണ് ഇഡിയിൽ കേഡർ പുനസംഘടന നടക്കുന്നത്. എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യവ്യാപകമായി നിലവിൽ 2,029 ഉദ്യോഗസ്ഥരാണ് ഇഡിക്ക് ഉള്ളത്. ഇത് 3,256 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

 

എക്സിക്യൂട്ടിവ് കേഡർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നിയമനം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148ൽനിന്ന് 267 ആയി ഉയർത്തും. അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 803 പേരെയും എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 606 പേരെയും അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റ് തസ്തികയിൽ 531 പേരെയുമാണ് പുതിയതായി നിയമിക്കുക. എൻഫോഴ്സ്മെൻ്റ് അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽനിന്ന് 24 ആയി കൂട്ടും. കൂടാതെ, ജോയിൻ്റ് ഡയറക്ടർമാരുടെ എണ്ണം 28ൽനിന്ന് 49 ആയും വർധിപ്പിക്കും. അതേസമയം ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലെ എണ്ണം യഥാക്രമം, ഒന്ന്, ഏഴ് എന്നിങ്ങനെ തന്നെ തുടരും.

 

ഏറ്റവും ഒടുവിൽ 2011ലാണ് ഇഡിയിൽ കേഡർ പുനസംഘടന നടന്നത്. 70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇഡി, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിടുന്നവർക്കെതിരെയുള്ള നിയമം എന്നീ രണ്ട് കർശന നിയമങ്ങളിലെ ക്രിമിനൽ വകുപ്പുകളും വിദേശനാണ്യ വിനിമയ ചട്ടത്തിലെ സിവിൽ വകുപ്പുകളുമാണ് കൈകാര്യം ചെയ്യുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *