ലോസ് ഏഞ്ചൽസ്: യൂറോ ചാമ്പ്യന്മാരെ ക്വാർട്ടറിൽ നേരിടാനൊരുങ്ങി ബെൽജിയം. ഇന്ന് രാത്രി 12.30 നാണ് മത്സരം. ലോകകപ്പിൽ ഇതുവരെ ഗോൾ ഒന്നും തന്നെ വഴങ്ങാതെയാണ് സ്‌പെയിൻ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. പൗ കുബാർസിയും ലാപോർട്ടും ഗോൾ കീപ്പർ ഉനായി സിമോണും പെഡ്രോ പോറോയും മാർക് കുക്കുറയ്യയും അടങ്ങുന്ന പ്രതിരോധനിരതന്നെയാണ് സ്‌പെയിനിന്റെ ഏറ്റവും വലിയ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ കേപ് വർദെയോടേറ്റ അപ്രതീക്ഷിത സമനിലയിൽ നിന്നും പാഠം ഉൾകൊണ്ട് പിന്നീടുള്ള കളികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്പെയിനിനെ ആണ് കാണാൻ കഴിഞ്ഞത്.
പോർചുഗലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് നേടിയതെങ്കിലും മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ സ്പെയ്നിന് സാധിച്ചിരുന്നു. മുന്നേറ്റത്തിൽ ലമീൻ യമാലും ഒയാർസബാലും ഡാനി ഓൾമോയും മികച്ച ഫോമിൽ കളിക്കുന്നത് സ്പെയ്നിനെ സംബന്ധിച്ച് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. മദ്യരനിരയിൽ പെഡ്രിയയും റോഡ്രിയും മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
