വയനാട് കള്ളാടി ദുരന്തത്തിൽ, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. മൂന്നംഗ വിദഗ്ധ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. എൻഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
എൽസ്റ്റൺ എസ്റ്റേറ്റിലെ സർക്കാർ ടൗൺഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേൽനോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അതേസമയം, മണ്ണിടിച്ചിലിൽ കാണാതായ വിക്രം റാണയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടാമത്തെ സോണിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മുഴുവൻ അവിടെ നിന്ന് മാറ്റാനുള്ള നടപടികൾ നാളെ ഉണ്ടാവും. രണ്ടാമത്തെ സോൺ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഈ സോണിൽ നിന്ന് റാണയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
