ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും സമ്പൂര്‍ണ പരാജയം; ട്വന്റി 20 പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

ലോകചാമ്പ്യന്‍മാരായ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും സമ്പൂര്‍ണ പരാജയം. അയര്‍ലാന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 56 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. 258 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന സ്‌കോറില്‍ അവസാനിച്ചു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ശേഷിച്ച നാല് മത്സരങ്ങളും ഇംഗ്ലണ്ട് വിജയിച്ചു. ക്യാപ്റ്റനായി സ്ഥാനമേറ്റെടുത്ത ശ്രേയസ് അയ്യരുടെ ആദ്യ ജയത്തിനായുള്ള കാത്തിരിപ്പും നീളുകയാണ്.

 

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് 3(5) പെട്ടെന്ന് നഷ്ടമായി. ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചുവെങ്കിലും സാം കറന് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങി. 14 പന്തുകള്‍ നേരിട്ട മലയാളി താരം രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും സഹിതം 27 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 56(35) ആണ് ടോപ് സ്‌കോറര്‍. മറ്റൊരു ഇടങ്കയ്യന്‍ തിലക് വര്‍മ്മയും 53(25) അര്‍ദ്ധ സെഞ്ച്വറി നേടി. എന്നാല്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാന്‍ ഈ പ്രകടനങ്ങള്‍ മതിയാകുമായിരുന്നില്ല.

 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28(16), ശിവം ദൂബെ 14(10), സൂര്യാന്‍ഷ് ഷെഡ്‌ഗെ 7(6), അക്‌സര്‍ പട്ടേല്‍ 3(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അര്‍ഷ്ദീപ് സിംഗ് 4*(5), പ്രസീദ്ധ കൃഷ്ണ1*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ആദില്‍ റഷീദിന് രണ്ട് വിക്കറ്റുകള്‍ കിട്ടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടംഗ്, ലിയാം ഡ്വാസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. സെഞ്ച്വറി നേടിയ മുന്‍ നായകന്‍ ജോസ് ബട്‌ലര്‍ 131(64), അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ ഹാരി ബ്രൂക്ക് 95*(45) എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഫിലിപ് സാള്‍ട്ട് 6(9), ജേക്കബ് ബെഥല്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സ്‌കോറുകള്‍. വില്‍ ജാക്‌സ് 7*(2) റണ്‍സ് നേടി പുറത്താകാതെ നിന്നു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *