സ്വാതന്ത്ര്യദിനാഘോഷം 2026: സംസ്ഥാനതല ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ; മുഖ്യമന്ത്രി രാവിലെ 9ന് അഭിവാദ്യം സ്വീകരിക്കും

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായി സംഘടിപ്പിക്കും. രാവിലെ 8.45ന് ആരംഭിക്കുന്ന പരേഡിൽ 9 മണിക്ക് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപനയോഗം വിവിധ വകുപ്പുകൾക്കുള്ള ചുമതലകളും നിശ്ചയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ മാതൃകയിൽ സായുധ-നിരായുധ സേനാ വിഭാഗങ്ങൾ, മൗണ്ടഡ് പൊലീസ്, പൊലീസ് ബാൻഡ് എന്നിവയുടെ പരേഡിനൊപ്പം മറ്റ് അനുയോജ്യമായ സംഘങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ജില്ലാ കളക്ടറും ചേർന്ന് തീരുമാനിക്കും.

പൊതുമരാമത്ത് വകുപ്പ് പന്തൽ, വേദി, ദേശീയപതാക, ഇരിപ്പിടങ്ങൾ, ശബ്ദസംവിധാനം, ജനറേറ്റർ, പുഷ്പവൃഷ്ടിക്കുള്ള പൂക്കൾ, അലങ്കാര കവാടങ്ങൾ എന്നിവ ഒരുക്കും. ജീവൻരക്ഷാ പതകങ്ങളും രാഷ്ട്രപതിയുടെ മെഡലുകളും ചടങ്ങിൽ വിതരണം ചെയ്യും. അവാർഡ് ജേതാക്കളുടെ ചിത്രങ്ങളും സംക്ഷിപ്ത വിവരങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ മുൻകൂട്ടി സർക്കാരിന് കൈമാറണം.

വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ ദേശഭക്തിഗാന ആലാപനവും പരമാവധി വിദ്യാർഥി പങ്കാളിത്തവും ഉറപ്പാക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം ഉചിതമായി സംഘടിപ്പിക്കാൻ നിർദേശം നൽകും. ജില്ലാ കളക്ടർ വിദ്യാർഥികൾക്കും എൻ സി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾക്കും റിഹേഴ്സൽ ദിവസങ്ങളിലും ആഘോഷദിവസവും ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കും.

ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും റിഹേഴ്സൽ ദിവസങ്ങളിലും ആഘോഷദിവസവും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും. ആഘോഷദിവസം കാർഡിയോളജിസ്റ്റോടുകൂടിയ സജ്ജമായ ആംബുലൻസ് സെൻട്രൽ സ്റ്റേഡിയത്തിൽ വിന്യസിക്കും. കെ എസ് ആർ ടി സി യാത്രയ്ക്കാവശ്യമായ ബസുകൾ ലഭ്യമാക്കും.

സംസ്ഥാന പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മിഷണറും പരേഡിന്റെ ഏകോപനം, സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് നേതൃത്വം നൽകും. വിവര-പൊതുജന സമ്പർക്ക വകുപ്പ് വാർത്താ മാധ്യമങ്ങളിലൂടെ പരിപാടിയുടെ സമഗ്ര വാർത്താ കവറേജ് ഉറപ്പാക്കും.

ഓഗസ്റ്റ് 13നകം ക്ഷണക്കത്തുകൾ, വാഹന-ഗേറ്റ് പാസുകൾ ഉൾപ്പെടെയുള്ള എല്ലാ അച്ചടി ജോലികളും അച്ചടി വകുപ്പ് പൂർത്തിയാക്കും. മുഴുവൻ പരിപാടിയുടെയും ഏകോപനം പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പിനായിരിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *