കൊച്ചി: ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളക്കരയൊരുങ്ങി, ഇത്തവണ അത്തം ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് തിരുവോണം.
ഇത്തവണത്തെ അത്തത്തിന് അപൂർവമായൊരു സവിശേഷത കൂടിയുണ്ട്. കർക്കടകമാസത്തിന്‍റെ അവസാനത്തിലാണ് ഇക്കുറി അത്തം പിറക്കുന്നത്. ഓണത്തിന്‍റെ ആരംഭദിനം തന്നെ കർക്കടകമാസത്തിന്‍റെ അവസാനദിനങ്ങളിലൊന്നായി എത്തുന്ന സാഹചര്യം അപൂർവമാണെന്നാണ് പ്രത്യേകത.
ഇക്കൊല്ലം ഓഗസ്റ്റ് 26 ചിങ്ങം 10 നാണ് തിരുവോണം. ഇതിന് തൊട്ടുമുന്‍പു വരുന്ന അത്തം കര്‍ക്കടകം 31നാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം പിറക്കുന്നത്. മാത്രമല്ല ഇത്തവണ അത്തം പത്തല്ല തിരുവോണം, അത്തം തുടങ്ങി 11-ാം നാളാണ് ഇത്തവണ തിരുവോണം വരുന്നത്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് തവണ വരുന്നതാണ് ഇതിന് കാരണം. അത്തം പിറന്നതിനാല്‍ തന്നെ വീടുകളില്‍ പൂക്കളമിടീലും തുടങ്ങിയിട്ടുണ്ട്. ചിട്ടയോടെ 10 നാള്‍ പൂക്കളുമിടുകയാണ് പതിവ്. എന്നാലിത്തവണ വീടുകളില്‍ 11 ദിവസം പൂക്കളമിടും. കേരളത്തില്‍ പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയത്തോടെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി.
