തിരുവനന്തപുരം: വാഹനങ്ങളിലെ നിയമവിരുദ്ധമായ മോഡി ഫിക്കേഷനുകൾക്കെതിരെ നടപടികൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പരിശോധനകൾ സംസ്ഥാനത്താകെ ശക്തമാക്കാനും, വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വെവ്വേറെ പിഴ ഈടാക്കാനുമാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ആർ.ടി.ഒമാർ നടപടികൾ വേഗത്തിലാക്കിയത്.
വാഹനങ്ങളിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോന്നിനും 5000 രൂപ വീതം പിഴ ചുമത്തും. പിഴ അടച്ചതിന് ശേഷം മോഡിഫിക്കേഷനുകൾ പൂർണ്ണമായും മാറ്റി വാഹനം എം.വി.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ വീണ്ടും ഹാജരാക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതിനായി അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി പിടിച്ചെടുക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ എടുത്ത നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 3-നകം സമർപ്പിക്കാൻ ഗതാഗത കമ്മീഷണറേറ്റ് എല്ലാ ആർ.ടി.ഒമാർക്കും നിർദ്ദേശം നൽകി. അനുവദനീയമായ അളവിൽ കൂടുതലായി ഒരു ലൈറ്റും വാഹനങ്ങളിൽ ഘടിപ്പിക്കരുത്. അതിതീവ്ര വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ, വീതിയേറിയ ടയറുകൾ, വലിയ ശബ്ദവും തീയും ഉണ്ടാക്കുന്ന പുകക്കുഴലുകൾ എന്നിവ ഉപയോഗിക്കുന്നത് കാൽനടക്കാർക്കും മറ്റു വാഹനങ്ങൾക്കും വൻ അപകടസാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
