കൊച്ചി: വിവാദപരമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും കനത്ത തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്ന പ്രതികളുടെ ഹർജി ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി.
പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയും വിചാരണ നിർത്തിവെക്കാനുള്ള പ്രതികളുടെ നീക്കത്തിന് തിരിച്ചടിയേകിയത്. തടികച്ചവടത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിലാണ് എറണാകുളം അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്.
