ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയാനും അദ്ദേഹത്തിന്റെ സംഘവും രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ അശോക് മണ്ഡപം സന്ദർശിച്ചു. പേർഷ്യൻ കലകളും ഖാജർ രാജവംശത്തിന്റെ അപൂർവ്വ ചിത്രങ്ങളും സൂക്ഷിച്ചിരിക്കുന്നതിനാലാണ് ഈ ഹാൾ ഇറാനിയൻ ഹാൾ എന്ന പേരിലും അറിയപ്പെടുന്നത്. ഔദ്യോഗിക പരിപാടികൾക്കിടയിൽ രാഷ്ട്രപതി ഭവനിൽ എത്തിയ പ്രസിഡന്റ് പെസെസ്കിയാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

ഖാജർ രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ ഫത് അലി ഷാ ഖാജറിന്റെ കാലഘട്ടത്തിലെ പ്രശസ്തമായ ചിത്രമാണ് ഈ ഹാളിന്റെ മേൽക്കൂരയെ മനോഹരമാക്കുന്നത്. ഫത് അലി ഷാ തന്റെ 22 ആൺമക്കൾക്കൊപ്പം വേട്ടയാടുന്ന രംഗമാണ് 1810-ൽ പേർഷ്യൻ രാജകൊട്ടാരത്തിലെ പ്രമുഖ കലാകാരൻ മിഹർ അലി തുകലിൽ വരച്ചുണ്ടാക്കിയത്. ഫത് അലി ഷാ ഇംഗ്ലണ്ടിലെ ജോർജ്ജ് നാലാമൻ രാജാവിന് സമ്മാനിച്ച ഈ ചിത്രം പിന്നീട് ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് രാഷ്ട്രപതി ഭവനിലെ സ്റ്റേറ്റ് ബോൾറൂമിന്റെ മേൽക്കൂരയിൽ ഉറപ്പിക്കുകയായിരുന്നു.

 

​ഇറാനും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആഴത്തിലുള്ള സാംസ്കാരികവും കലാപരവുമായ ബന്ധത്തിന്റെ വലിയൊരു പ്രതീകമാണ് ഈ നിർമ്മിതി. തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ തന്നെ സ്വന്തം രാജ്യത്തിന്റെ ചരിത്രപരമായ കലാസൃഷ്ടികൾ രാഷ്ട്രപതി ഭവനിൽ നേരിൽ കാണാൻ കഴിഞ്ഞതിൽ ഇറാനിയൻ പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ നയതന്ത്ര ചർച്ചകൾക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പാരമ്പര്യ സാംസ്കാരിക സൗഹൃദം പുതുക്കാനും ഈ ചരിത്രപരമായ സന്ദർശനം വഴിയൊരുക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!