കൊച്ചി:ബാഡ്മിന്‍റണ്‍ കളി കഴിഞ്ഞപ്പോള്‍ നെഞ്ച് വേദന തുടർന്ന് കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു .കൊച്ചിയില്‍ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു. ഷട്ടില്‍ ബാഡ്മിന്‍റണ്‍ കളിക്കുന്നതിനിടെയാണ് സംഭവം. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടില്‍ അജയൻ (48) ആണ് മരിച്ചത്. ശനിയാഴ്ച അതിരാവിലെയാണ് സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. കാഞ്ഞൂരിലെ ഷട്ടില്‍ കോർട്ടില്‍ കളി പൂർത്തിയാക്കിയ ശേഷം അജയൻ കസേരയില്‍ ഇരുന്നപ്പോളായിരുന്നു സംഭവം.
തുടർന്ന് കുഴഞ്ഞ് വീണ അജയന് കൂടെയുണ്ടായിരുന്നവർ ഉടൻ സിപിആർ നല്‍കി. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിവന്നിരുന്ന അജയൻ നിരവധി സ്കൂളുകളിലെ വിദ്യാർഥികളുടെ പരിശീലകനായിരുന്നു.കായിക രംഗത്തും പരിശീലന മേഖലയിലും സജീവമായിരുന്ന അജയന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്‌എൻഡിപി ശ്മശാനത്തില്‍ നടക്കും. മിനിയാണ് ഭാര്യ.
മറ്റൊരു സമഭാവത്തില്‍ സൗദിയിലെ ദമ്മാം ഹയ്യ അല്‍റബീഹയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം നോര്‍ത്ത് മൈനാഗപ്പള്ളി സ്വദേശി സുരേഷ് കുമാര്‍ മാധവന്‍ പിള്ള (51) ആണ് മരിച്ചത്. രാവിലെ റെസ്റ്റോറന്‍റില്‍ വെച്ച് കുഴഞ്ഞ് വീഴുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
