കുറ്റ്യാടി ( കോഴിക്കോട് ) : വ്യാജ സർട്ടിഫിക്കറ്റ് നല്‍കി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ മാനേജർ റിമാൻഡില്‍.നാദാപുരം വരിക്കോളി കൂർക്കച്ചാലില്‍ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്‌നിഷ്യൻ കോഴ്സ്, നഴ്സിങ് അസിസ്‌റ്റൻ്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചെന്നാണ് പരാതി.
കുറ്റ്യാടിയില്‍ ഗേറ്റ് അക്കാദമി എന്ന പേരില്‍ 2017 മുതലാണ് സ്ഥാപനം ആരംഭിച്ചത്. നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളില്‍ ലാബ് ടെക്‌നിഷൻ കോഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ് തുടങ്ങി വിവിധ കോഴ്‌സുകള്‍ നടത്തി അവയ്ക്ക് ഗവണ്മെൻ്റ് അംഗീകാരം ഉണ്ടെന്ന് വിദ്യാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് കോഴ്‌സിന് ചേർത്തുകയായിരുന്നു.
2 വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കാതെ വഞ്ചിക്കുകയും, കുട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കി സ്ഥാപനം പറ്റിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ പരാതിയില്‍ കുറ്റ്യാടി പോലിസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.