തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ.കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആലത്തൂർ എംപിയായി ലോക്സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്‌ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. പിണറായി സർക്കാരിൽ വയനാട്ടിൽ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആർ. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.മാനന്തവാടി എംഎൽയായ കേളുവിന് പട്ടിക ജാതി പട്ടിക വർഗ വകുപ്പാണ് ലഭിക്കുക.