ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയില്‍വേ ഉത്തരവിട്ടു..
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ആധാറും പരിശോധിക്കണം. വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം..
പരിശോധനയില്‍ ആധാർ കാർഡ് വ്യാജമാണെന്ന് തോന്നിയാല്‍ ഉടൻ റെയില്‍വേ സംരക്ഷണസേനയെയോ പോലീസിനെയോ അറിയിക്കണം. നിലവില്‍ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറില്‍നിന്ന് എം-ആധാർ ഡൗണ്‍ലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബില്‍ ആപ്പ് ലഭ്യമാക്കും..
ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാർ. ക്യുആർ കോഡ് ഉള്‍പ്പെടെ പരിശോധിക്കാം. സ്കാൻ ചെയ്യമ്പോൾ ആധാർ നമ്പർ, പേര്, വിലാസം ഉള്‍പ്പെടെ പ്രധാന തിരിച്ചറിയല്‍ വിവരങ്ങള്‍ ആപ്പ് പ്രദർശിപ്പിക്കും. ഓഫ്ലൈൻ മോഡിലും ആപ്പ് പ്രവർത്തിക്കും