യാത്രക്കാരെ വഹിച്ചുകൊണ്ട് വിജയകരമായി പറന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് വിമാനമായി ബീറ്റ ടെക്നോളജീസിൻ്റെ അലിയ സി.എക്സ് 300. വ്യോമയാന ചരിത്രത്തിലെ ആദ്യസംരംഭമാണിതെന്നാണ് റിപ്പോർട്ട്. യുഎസിലെ ഈസ്റ്റ് ഹാംപ്ടണിൽനിന്ന് ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കാണ് ഈ വിമാനം പറന്നത്.
നാല് യാത്രക്കാരുമായി വിമാനം ഏകദേശം 70 നോട്ടിക്കൽ മൈൽ (130 കിലോമീറ്റർ) 30 മിനിറ്റിൽ കൂടുതൽ സമയമെടുത്താണ് പറന്നതെന്ന് ഫോക്സ് ന്യൂസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഈ യാത്രയ്ക്കുള്ള ചെലവ് വെറും 694 രൂപ (8 ഡോളർ) ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇതേദൂരം ഒരു ഹെലികോപ്റ്ററിൽ സഞ്ചരിക്കാൻ ഏകദേശം 13,885 രൂപ (160 ഡോളർ) ഇന്ധനച്ചെലവായി മാത്രം വേണ്ടിവരും. എൻജിനുകളുടെയും പ്രൊപ്പല്ലറുകളുടെയും ശബ്ദം ഇല്ലാത്ത യാത്രയാണ് സമ്മാനിക്കുന്നത്.
ബീറ്റ ടെക്നോളജീസ് ഇലക്ട്രിക് വിമാനങ്ങളുടെ നിർമാണം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ വേഗത്തിലാക്കാൻ അടുത്തിടെ 318 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചിരുന്നു. ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ ബീറ്റ വിമാനങ്ങൾക്ക് കഴിയും. നഗരങ്ങൾക്കിടയിലുള്ള ചെറിയ യാത്രകൾക്ക് ഇത് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്ളയിങ് ടാക്‌സി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കമ്പനികൾ മത്സരിക്കുന്നതിനിടെയാണ് ബീറ്റ ടെക്നോളജീസ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.