തിരുവനന്തപുരം: ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
വെട്ടുകാട് ബാലനഗറിലുളള ഒരാള്‍ക്ക് കഞ്ചാവ് വില്‍ക്കാൻ പോകുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. തീരദേശ മേഖല കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ കഞ്ചാവ് വില്‍ക്കുന്നതായി സിറ്റി ഡാൻസാഫ് ടീമിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടാനായത്.
ബെംഗളൂരു, അസം എന്നിവിടങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാലിരട്ടിയോളം വിലയ്ക്കാണ് ഇവർ വില്‍ക്കുന്നത്. ഇവരുടെ ഭർത്താവ് കാർലോസിനെ 150 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിപ്പോള്‍ ജാമ്യത്തിലാണെന്നും ഡാൻസാഫ് ടീം അറിയിച്ചു. യുവതിയെ വലിയതുറ പോലീസിന് കൈമാറും.