തിരുവനന്തപുരം:സംസ്ഥാനത്ത് തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തിനൊപ്പം ഇടിമിന്നലും ശക്തമാവുകയാണ്. ഇന്നലെ കോഴിക്കോട് പുല്ലാളൂരില്‍ മിന്നലേറ്റ് യുവതി മരണപ്പെട്ടിരുന്നു.മിന്നലില്‍ പാലക്കാട് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വയനാട്ടിലും നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിമിന്നല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന് നോക്കാം.
⛈️ ഇടിമിന്നല്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. മിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടൻ തന്നെ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2. തുണികള്‍ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേയ്ക്കോ പോകരുത്.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. മിന്നലില്‍ സ്വയം വൈദ്യുതി കട്ട് ആകുന്ന സംവിധാനം വീടുകളുടെ വയറിങ് വേളയില്‍ത്തന്നെ ഉള്‍പ്പെടുത്തുക.
4. കനത്ത മിന്നല്‍ ഉള്ളപ്പോള്‍ വീടിന്‍റെ ജനലും വാതിലും അടച്ചിടുക. ജനാലയ്ക്കും വാതിലിനും അരികില്‍ നില്‍ക്കരുത്.
5. തുറസായ സ്ഥലത്ത് നില്‍ക്കരുത്. തുറന്ന വാഹനങ്ങള്‍ സുരക്ഷിതമല്ല. കാർ പോലെ പൂർണ്ണമായും അടച്ച വാഹനങ്ങള്‍ സുരക്ഷിതമാണ്.
6. മിന്നലുള്ള സമയത്ത് കുളിക്കുന്നതും ജലാശയത്തില്‍ ഇറങ്ങുന്നതും ഉയരമുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്നതും സുരക്ഷിതമല്ല. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
7. ഉയരം കൂടിയ മേഖലകളില്‍ പ്രത്യേക ജാഗ്രത പുലർത്തുക.
തുലാവര്‍ഷം: പൊതുജനങ്ങള്‍ക്കുള്ള മറ്റ് ജാഗ്രതാ നിർദേശങ്ങൾ
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്ബുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വർധിക്കാൻ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
സ്വകാര്യ- പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോർഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും 24×7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകളുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.