കൽപ്പറ്റ: ശബരിമല തീര്‍ത്ഥാടകര്‍ക്കുവേണ്ടി ശ്രീ മണിയങ്കോട്ടപ്പൻ മഹാക്ഷേത്രത്തിൽ നിര്‍മ്മിച്ച ഇടത്താവളം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻ പദ്ധതികളിലൂടെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവര്‍ക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി സര്‍ക്കാര്‍ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടത് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി. സിദ്ധിഖ് എം.എൽ.എ പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്ന് 13.07 കോടി രൂപ ചെലവഴിച്ചാണ് മണിയങ്കോട് ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിര്‍മ്മിച്ചത്. രണ്ട് നിലകളിലായി വിരി ബ്ലോക്ക്, അന്നദാനം മണ്ഡപം എന്നിവയാണ് ഇടത്താവളത്തില്‍ പൂര്‍ത്തിയാക്കിയത്. അഞ്ഞൂറോളം തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും ഒരേസമയം 250 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. അഞ്ഞൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇടത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ മികച്ച സൗകര്യമാണ് ലഭ്യമാവുന്നത്.
സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി. വിനോദ്കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഒ സരോജനി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സി.കെ ശിവരാമന്‍, കൗണ്‍സിലര്‍മാരായ എം.ബി ബാബു, കെ.കെ വത്സല, എം.കെ ഷിബു, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.സി രാമചന്ദ്രൻ, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്റ് കമൽ കുമാര്‍, ദേവസ്വം കമ്മീഷണര്‍ ടി.സി ബിജു, മുണ്ടേരി ഇസ്സത്തുദ്ദീൻ മുസ്ലിം സംഘം ഇമാം അബ്ദുൽ വാസിഅ്, കരാറുകാരായ എൻ.ബി.സി.സി കമ്പനി ജനറൽ മാനേജര്‍ കലൈമണി, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

