അഞ്ചുവയസുകാരനായ സ്വന്തം മകനെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്

ഗ്വാളിയോർ:അഞ്ചുവയസുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. മധ്യപ്രദേശിലെ ഗ്വാളിയോർ പൊലീസ് കോണ്‍സ്റ്റബിള്‍ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ശിക്ഷിച്ചത്. അയല്‍വാസിയുമായി ജ്യോതി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മകൻ കണ്ടിരുന്നു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് കോടതി കണ്ടെത്തി.

 

2023 ഏപ്രില്‍ 28നാണ് സംഭവം. ജ്യോതിക്ക് അയല്‍വാസിയായ ഉദയ് ഇൻഡോലിയയുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഒരുതവണ ഇരുവരും തമ്മില്‍ ലൈംഗികവേഴ്ച്ചയില്‍ ഏർപ്പെടുന്നത് മകൻ ജതിൻ കണ്ടു. അതിനെക്കുറിച്ച്‌ അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞത് ജ്യോതിയെ ഭീതിയിലാക്കി. ഈ ഭയമാണ് യുവതിയെ സ്വന്തം മകനെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചത്. ജതിനെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ 24 മണിക്കൂറിനകം മരിച്ചു.

 

ആദ്യം ഇത് അപകടമരണമായി കണക്കാക്കിയിരുന്നെങ്കിലും, മകന്റെ മരണത്തിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജ്യോതി ഭർത്താവിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഈ സംഭാഷണം ധ്യാൻ സിങ് റാത്തോഡ് ഓഡിയോയും വീഡിയോയും ആയി രേഖപ്പെടുത്തി. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച ശേഷം അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.

 

അന്വേഷണത്തിന്റെ തുടക്കത്തില്‍ ജ്യോതിയോടൊപ്പം ഉദയ് ഇൻഡോലിയയെയും പ്രതിയാക്കിയിരുന്നു. എന്നാല്‍ വിചാരണക്കിടെ ഉദയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ കോടതി ഇയാളെ വെറുതെ വിട്ടു. ഹാജരാക്കിയ സാക്ഷ്യങ്ങളും സാങ്കേതിക തെളിവുകളും വിലയിരുത്തിയ കോടതി ജ്യോതി റാത്തോഡിനെ കുറ്റക്കാരിയായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *