തിരുവനന്തപുരം : തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെയാണ് സംഭവം.മർദനത്തെത്തുടർന്ന് അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.യുവതിയെ രതീഷ് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ സമാനമായ പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇന്നലത്തെ മർദനത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തുമ്പോൾ വിദ്യ ചന്ദ്രൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആദ്യ ഭർത്താവിനോട് പിണങ്ങി രതീഷിനോടൊപ്പം താമസിച്ച് വരികയായിരുന്നു. വിദ്യ ചന്ദ്രന് രണ്ടു മക്കൾ ഉണ്ട്. ഇവർ യുവതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരത്ത് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി


