ന്യൂഡൽഹി: മിനിമം ബാലൻസ് പിഴയായി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ പിരിച്ചെടുത്തത് കോടികൾ. 8,000 കോടി രൂപയാണ് രാജ്യത്തെ 12 പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷം കൊണ്ട് പിരിച്ചെടുത്തത്.
രാജ്യത്ത ഒന്നാമത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) പിഴത്തുക പിരിച്ചവരിൽ ഏറ്റവും പിന്നിലാണ്. കേന്ദ്രസർക്കാർ പാർലമെന്റിൽ വച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പിഴത്തുക ഈടാക്കുന്നതിൽ മുന്നിലുള്ളത് പഞ്ചാബ് നാഷണൽ ബാങ്കാണ്. 2023-22025 സാമ്പത്തിക വർഷത്തിനിടയിൽ 1,577.87 കോടി രൂപയാണ് പിഎൻബി മിനിമം ബാലൻസില്ലാത്തതിന് ഈടാക്കിയത്
രണ്ടാംസ്ഥാനത്ത് ബാങ്ക് ഓഫ് ബറോഡയാണ്. 1,272.17 കോടി രൂപയാണ് ബാങ്ക് നേടിയത്. ഇന്ത്യൻ ബാങ്ക് 1,166.27 കോടിയും കനാറ ബാങ്ക് 1,027.23 കോടി പിഴയായി ഈടാക്കി. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നമ്പർ വൺ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ സ്ഥാനം. 932.82 കോടി രൂപയാണ് ഇക്കാലയളവിൽ എസ്ബിഐ പിരിച്ചെടുത്തത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി എസ്എംഎസ് സൗകര്യങ്ങൾ നൽകുന്നതിന് ഏകദേശം 3,388 കോടി രൂപ ഈടാക്കിയിട്ടുണ്ട്. 2020 മുതൽ എസ്ബിഐ ഈ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.



