കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധം ഫെബ്രുവരി 12 ന് വ്യാഴാഴ്ച നടക്കും. മോദി സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ ലേബർ കോഡ്, വി. ബിജി റാംജി നിയമങ്ങള്‍ എന്നിവ പിൻവലിക്കുക, ഇലക്‌ട്രിസിറ്റി ഭേദഗതി ബില്ലില്‍ നിന്ന് കേന്ദ്രം പിന്മാറുക, കോർപ്പറേറ്റുകളെ സഹായിക്കുന്ന ശാന്തി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. കോർപ്പറേറ്റുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്രത്തിനെതിരെ പതിനായിരത്തിലധികം തൊഴിലാളികള്‍ അണിനിരക്കുന്ന വലിയൊരു മുന്നേറ്റമായിരിക്കും വ്യാഴാഴ്ച രാജ്യത്ത് ദൃശ്യമാകുക.
കേന്ദ്ര ബജറ്റില്‍ തൊഴിലാളി വർഗത്തെ പൂർണ്ണമായും അവഗണിച്ചതാണ് നിലവില്‍ പ്രതിഷേധം ശക്തമാകാൻ കാരണം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ടിയുസിസി, എഐസിസിടിയു, യുടിയുസി തുടങ്ങിയ പ്രമുഖ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ തലത്തിലും സംസ്ഥാന-ജില്ലാ തലങ്ങളിലും വിപുലമായ സെമിനാറുകളും കൂട്ടായ്മകളും നടക്കും. കോർപ്പറേറ്റ് പ്രീണന നയങ്ങള്‍ ഉപേക്ഷിക്കുന്നത് വരെ ഒറ്റക്കെട്ടായി പോരാടുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ അറിയിച്ചു.



