വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം; നടപടികള്‍ ആരംഭിച്ച്‌ സര്‍ക്കാര്‍; വിദഗ്ധസമിതി രൂപീകരിച്ചു

തിരുവനന്തപുരം :സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നടപടികള്‍ ആരംഭിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

 

വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം ശിവന്‍കുട്ടി ആദ്യമായി വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നത് വിദഗ്ധരുമായി ആലോചിച്ചിട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച്‌ ഗൗരവമായി പഠിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോക്ടര്‍ കെ വാസുകി അധ്യക്ഷയായി അഞ്ചംഗ വിദഗ്ധസമിതിയെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

 

കമ്മിറ്റി അംഗങ്ങളായി ഡോ. അരുണ്‍ ബി. നായര്‍ (മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), പ്രൊഫ. എന്‍.എസ്. ശ്രീകാന്ത് (പ്രൊഫസര്‍, കമ്പ്യൂട്ടര്‍ സയന്‍സ്, കണ്ണൂര്‍ സര്‍വ്വകലാശാല), ഡോ. ബിജു കെ. (വിദ്യാഭ്യാസ വിഭാഗം, കേന്ദ്ര സര്‍വകലാശാല, തമിഴ്‌നാട്), പ്രൊഫ. ബേബി ശാരി പി.എ. (പ്രൊഫസര്‍, കാലിക്കറ്റ് സര്‍വ്വകലാശാല) എന്നിവരെ തിരഞ്ഞെടുത്തു. ഈ വിദഗ്ധസമിതിയുടെ നേതൃത്വത്തിലുള്ള പഠനം എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യും. മൂന്നു മാസത്തിനകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

 

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തെക്കുറിച്ച്‌ വരെ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വെളിപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളും ചില സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ്. ഇതിന്റെ ഭാഗമായാണ് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ആന്ധ്രപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

 

ഓസ്‌ട്രേലിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഈ വിഷയം പരിഗണനയിലെടുത്തിട്ടുണ്ട്. യൂറോപ്പിലെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം ഒരു വലിയ ആശങ്കയായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാരും ഇതിനെക്കുറിച്ച്‌ ഗൗരവമായ ആലോചനകള്‍ നടത്തുന്നത്. ഈ വിഷയം കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്യുകയുണ്ടായി. തുടര്‍ന്ന് അഞ്ചംഗ വിദഗ്ധസമിതിയെ രൂപീകരിച്ചത്.

 

വര്‍ത്തമാനകാലം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ അഡിക്ഷന്‍. ലോകം മുഴുവന്‍ നിര്‍മ്മിത ബുദ്ധിയും മറ്റ് മേഖലകളും വിസ്‌ഫോടനാത്മകമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമേറിയ പഠനത്തിനും തുടര്‍ന്ന് നിയമ നിര്‍മ്മാണത്തിലേക്കും പോകണോ എന്ന് വിവിധ സര്‍ക്കാരുകള്‍ ഗൗരവമായി ആലോചിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *